വിടവാങ്ങിയത് ഹാസ്യത്തിന് പുത്തൻ ഭാവുകത്വം നൽകിയ നടൻ

തമിഴ് സിനിമയിൽ ഹാസ്യത്തിന് പുത്തൻ ഭാവുകത്വം നൽകിയ നടനായിരുന്നു വിവേക്. രജനികാന്തിനെയടക്കം സിനിമയിലെത്തിച്ച കെ. ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. തുടർന്നിങ്ങോട് കുശി, മിന്നലെ, അലൈപായുതെ, ഉഴൈപ്പാളി, ശിവാശി, അന്യൻ തുടങ്ങി 200ലധികം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി.

ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു വിവേക്. മധുര കോവിൽപ്പട്ടിയാണ് സ്വദേശം. വിവേകാനന്ദൻ എന്ന യഥാർഥ പേര് സിനിമയിലെത്തിയതോടെയാണ് വിവേകായി ചുരുങ്ങിയത്. നിരവധി സാമൂഹവിഷയങ്ങളിൽ നിലപാടുകൾ തുറന്നുപറഞ്ഞ വിവേക് തമിഴ്‌നാട്ടിലെ വനവത്കരണ പദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

2009 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ച വിവേകിനെ തേടി തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം മൂന്ന് തവണയെത്തി. കമൽഹാസന്റെ ഇന്ത്യൻ-2 ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.