‘ക്ഷാമം പരിഹരിക്കും’; ശനിയാഴ്ചയ്ക്കുള്ളിൽ സപ്ലൈകോകളിൽ സാധനങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയിൽ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ് 19 നകം എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വൻപയർ, കടല, മുളക് ടെണ്ടറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ലെന്നും ഇവ കിട്ടാനില്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. 43000 നെൽകർഷകർക്ക് ബുധനാഴ്ചയ്ക്കകം പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചിരുന്നു. സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉയർത്തിയത്. മാത്രമല്ല സപ്ലൈകോ കെഎസ്ആർടിസിയുടെ പാതയിലേക്കാണ് നീങ്ങുന്നതെന്നും ആരോപിച്ചിരുന്നു.

ഓണം അടുത്തിരിക്കെ സപ്ലൈകോയിൽ പല സാധനങ്ങളും കിട്ടാനില്ലെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ഇതിനിടെ സാധനങ്ങൾ ഇല്ലെന്ന് എഴുതിവയ്ക്കരുതെന്ന് സപ്ലൈകോ ജീവനക്കാർക്ക് മാനേജർ വിചിത്ര നിർദ്ദേശം നൽകിയത് വിവാദമായിരുന്നു. ഷോപ്പിലില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയ സ്റ്റോർ മാനേജരെ സസ്പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു കോഴിക്കോട് റീജ്യണൽ മാനേജർ എൻ രഘുനാഥിന്റെ വിചിത്ര സന്ദേശം. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.