ആധാരം എഴുതാം ഇനി വീട്ടിലിരുന്ന് തന്നെ; സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക്

തിരുവനന്തപുരം : ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടക്കുന്ന ഭൂ സേവനങ്ങൾ ­ഇനി ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും ഇനി വീട്ടിലിരുന്ന് ചെയ്യാം.

എങ്ങനെയാണ് ഈ സേവനങ്ങൾ ലഭ്യമാകുകയെന്ന് നോക്കാം

  • ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന് വേണ്ടി റവന്യൂ വകുപ്പിനും സ്കെച്ചിനായി സർവേ വകുപ്പിനും അപേക്ഷ നൽകേണ്ടതാണ്.

  • ഇവ കിട്ടിയാൽ രജിസ്ട്രേഷൻ ആരംഭിക്കാം. ആധാരത്തിന്റെ വിവിധ മാതൃകകൾ പോർട്ടലിൽ ലഭിക്കും. തങ്ങൾക്ക് അനുയോജ്യമായ മാതൃക തിരഞ്ഞെടുത്ത് വ്യക്തിവിവരങ്ങൾ ചേർത്താൽ മതി. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാവുന്നതാണ്.

  • ഇ- സ്റ്റാമ്പിനും രജിസ്ട്രേഷനുമുള്ള ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് നേരിട്ട് അടയ്ക്കണം. ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്.

  • ‘ആധാരമെഴുത്ത്’ പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.

  • രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ സർവേ, റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ പോക്കുവരവ് ചെയ്യാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളിൽ, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നൽകും.

  • ഐ എൽ എം ഐ എസ് പോർട്ടൽ വഴി ഓൺലൈനായി മൂന്നു വകുപ്പുകൾക്കുമുള്ള ഫീസ് അടയ്ക്കാം.