സൂര്യകുമാര്‍ യാദവിന്‍റെ സമയം ഉടന്‍ തന്നെ വരും- സൗരവ് ​ഗാംഗുലി

സൂര്യകുമാറിന്‍റെ അവസര നിഷേധത്തെക്കുറിച്ച് ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രിയും സംസാരിച്ചു.

വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തുറുപ്പുചീട്ടുകളിലൊന്നാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണിലും സൂര്യയുടെ മികച്ച പ്രകടനങ്ങള്‍ക്ക് ഐ.പി.എല്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. ലോകോത്തര ബൗളർമാരെ വളരെ അനായാസം കൈരാര്യം ചെയ്തുകൊണ്ട് മികവ് തെളിയിച്ചിട്ടും ആസ്ട്രേലിയക്കെതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ ഉള്‍പ്പെടാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഒരുപാട് ഉയര്‍ന്നുവന്നിരുന്നു.

സൂര്യയുടെ കഴിവിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയതില്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ​ഗാംഗുലിയും ഉള്‍പ്പെടുന്നു. സെലക്ടര്‍മാര്‍ സൂര്യയെ പരിഗണിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യങ്ങള്‍ക്ക് ഗാംഗുലി തന്നെ രംഗത്തിറങ്ങിയിട്ടുണ്ടാകും.

”അദ്ദേഹം മികച്ചൊരു കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ സമയം ഉടന്‍ തന്നെ വരും.” ഗാംഗുലി പറഞ്ഞു. സൂര്യകുമാര്‍ യാദവിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ സഞ്ജു സാംസണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ രാഹുല്‍ തൃപാഠി, വരുണ്‍ ചക്രവര്‍ത്തി, ശുബ്മാന്‍ ഗില്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരും അദ്ദേഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

സൂര്യകുമാറിന്‍റെ അവസര നിഷേധത്തെക്കുറിച്ച് ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രിയും സംസാരിച്ചു. ”അതുകൊണ്ടാണ് സൂര്യയോട് ശാന്തനായിരിക്കാന്‍ ഞാന്‍ പറയുന്നത്. സൂര്യകുമാറിനെപ്പോലെത്തന്നെ കഴിവ് തെളിയിച്ച 3-4 താരങ്ങള്‍ കൂടി നമ്മുടെ ശ്രദ്ധയിലുണ്ട്. പക്ഷെ, കഴിവും അനുഭവസമ്പത്തും സമന്വയിക്കുന്ന ഒരു പാക്ഡ് ടീമില്‍ അവസരം ലഭിക്കണമെങ്കില്‍ അതുപോലെ കാത്തിരിക്കേണ്ടി വരും.” രവി ശാസ്ത്രി പറഞ്ഞു.