ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം; 40കാരൻ ഇരുവരെയും വെട്ടിക്കൊന്നു

അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്ന 40കാരൻ പിടിയിൽ. ഗുജറാത്തിലെ രാജ്‌കോട്ട് മോർബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭാട്ടിയയാണ് അറസ്റ്റിലായത്. ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പ്രതി തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കർഷകനായ ദേവ്ഷി അന്ന് ഉച്ചക്ക് പാടത്തേക്ക് പോകുന്ന സമയത്ത് അമ്മ കസ്തൂർബ ഭാട്ടിയയും സഹോദരി സംഗീത ഭാട്ടിയയും തമ്മിൽ തർക്കം നടക്കുകയായിരുന്നു. രാത്രിയിൽ ആരു ഭക്ഷണം പാചകം ചെയ്യുമെന്ന് ഇരുവരും തർക്കിക്കുന്നത് കണ്ടാണ് അയാൾ കൃഷിക്കായി പോയത്.

പണി കഴിഞ്ഞ് രാത്രി വീട്ടിൽ വരുന്നതിന് മുൻപ് തർക്കം തീർത്ത് ഭക്ഷണം പാചകം ചെയ്ത് വെയ്ക്കണമെന്ന് ഇരുവരോടും പറഞ്ഞു കഴിഞ്ഞിട്ടാണ് ദേവ്ഷി പോയത്. എന്നാൽ, ഇരുവരുടെയും തർക്കം മൂർച്ഛിച്ചു. ഇരുവരും ഭക്ഷണം പാചകം ചെയ്തതുമില്ല.

പണി കഴിഞ്ഞെത്തിയ 40കാരൻ ആരും ഭക്ഷണം പാചകം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശപ്പും ക്ഷീണവും മൂലം തളർന്ന ദേവ്ഷി അമ്മയെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.