വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ജാമ്യ ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.

പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിനിടെ പ്രതികൾ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകർക്കുമെന്ന പ്രോസിക്യുഷൻ വാദങ്ങളും അംഗീകരിച്ചാണ് ഹർജികൾ തളളിയത്.

ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കൊലപാതക സ്ഥലത്ത് രണ്ട് കൂട്ടരും എത്തിയത് ആസൂത്രിതമായാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.