വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു.വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല,ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്.സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.

തുടര്‍ന്ന്  മരടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു.

പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്ന് വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.