കളമശേരിയിൽ 17കാരന് ക്രൂര മർദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ

കളമശേരിയിൽ 17കാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സുഹൃത്തുക്കളായ 2 പേരോട് കൂടി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കളമശേരി പൊലീസ്
ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകും.

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം വെച്ച് എച്ച് 17 വയസുകാരനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം. മൊബൈലിൽ പകർത്തിയ മർദന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 4 പ്രതികളെ കളമശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. 18 വയസ് പൂർത്തിയായ അഖിൽ എന്നയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

എഴുന്നേറ്റ് നിൽക്കാനാവാതെ വന്നതോടെ മർദനമേറ്റ കുട്ടിയെ ഇന്നലെ രാത്രി ആലുവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഒരാളുടെ സഹോദരിയുമായുള്ള പ്രണയമാണ് മർദനത്തിന് പ്രകോപനമെന്ന് പ്രതികൾ പറയുന്നതിനാൽ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.