തൊഴിൽ തട്ടിപ്പ് കേസ്; മുഖ്യ ആസൂത്രക സരിതയെന്ന് ഒന്നാം പ്രതി

തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി. ഒന്നാം പ്രതി രതീഷാണ് സരിതയ്‌ക്കെതിരെ രംഗത്തെത്തിയത്. വ്യാജ നിയമന ഉത്തരവുകൾ നൽകിയത് സരിതയാണെന്നും പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും രതീഷ് പറഞ്ഞു.

കേസെടുക്കുമെന്നായപ്പോൾ മൂന്ന് ലക്ഷം രൂപ സരിത തിരികെ നൽകിയെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ രതീഷ് ചൂണ്ടിക്കാട്ടി. പണം തിരികെ നൽകിയതിന്റെ ചെക്കും രതീഷ് ജാമ്യാപേക്ഷയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്

ബെവ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സരിത ഉൾപ്പെടെയുള്ളവർ നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്. സരിതയ്‌ക്കെതിരെ ആരോപണവുമായി പരാതിക്കാരൻ രംഗത്തെത്തിയതോടെ സംഭവം വീണ്ടും ചർച്ചയായി. ഇതിനിടെയാണ് സരിതയ്‌ക്കെതിരെ ആരോപണവുമായി ഒന്നാം പ്രതി രംഗത്തെത്തിയിരിക്കുന്നത്.