ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച പെണ്‍കുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്താനുള്ള തിവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ എയര്‍ ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനാണ് തിരുമാനം.

കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ പെണ്‍കുട്ടികള്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
അസോഹ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്നാണ് ഉന്നാവോ പൊലീസിന്റെ പ്രാഥമിക നിഗമനം. എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയില്‍ സ്ഥലത്തെത്തി തുടര്‍ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കി. ഏത് സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ചു എന്നതിനടക്കം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഉത്തരം നല്കാന് സാധിക്കും എന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ സാധ്യതകളും സംശയങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൈയ്യും കാലും ബന്ധിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരാണ് രണ്ട് പെണ്‍കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് തന്നെ രണ്ട് പേര് മരിച്ച നിലയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങളുടെ അവസ്ഥ മോശമാണ്. മരുന്നുകളോട് ശരിരം ഇപ്പോള്‍ പ്രതികരിക്കുന്നില്ല. അല്പം അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ പെണ്‍കുട്ടിയെ ഡല്‍ഹിയിലെത്തിച്ച് ചികിത്സ നല്കാന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചതായും ആശുപത്രി അധികൃതര്‍ വിശദികരിക്കുന്നു.