ഓണമെത്തി: അരിക്കും പരിപ്പിനും പച്ചക്കറിക്കും പൊള്ളും വില; വിലക്കയറ്റം നിയന്ത്രിക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണികളിൽ അവശ്യ വസ്തുക്കളുടേയും പച്ചക്കറിയുടേയും വില ദിനം പ്രതി കുതിച്ചുയരുകയാണ്. തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം പിടിച്ച് നിർത്തിയില്ലെങ്കിൽ സാധാരണക്കാരന്റെ ഓണാഘോഷം സുഖകരമാവില്ലെന്ന് ഉറപ്പ്. ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലവർധന മാറ്റമില്ലാതെ തുടരുകയാണ്. അരിക്കും പരിപ്പിനും കടലയ്ക്കും പഞ്ചസാരക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. പച്ചക്കറി വിലയും കുതിച്ചുയരുകയാണ്.

മൊത്ത വിപണിയിൽ ജയ അരിക്ക് ഇന്ന് 42 രൂപയാണ് വില. മട്ടയരിക്ക് 52 രൂപ വരെയെത്തി. ചില്ലറ വിപണിയിൽ ഇത് 44 മുതൽ 56 രൂപ വരെ എത്തിയിരിക്കുന്നു. പരിപ്പ് 170 രൂപയിലും കടല 130 രൂപയിലും പഞ്ചസാര 43 രൂപയിലും ചെറുപയർ 130 രൂപയിലും ഉഴുന്ന് 140 രൂപയിലും എത്തിനിൽക്കുന്നു.

രണ്ട് മാസക്കാലമായി തുടരുന്ന വിലക്കയറ്റം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാവുന്നില്ല. വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലാകുന്നില്ല.