ജയന്‍ ഇന്നും മലയാളിയുടെ സാഹസികതയുടെ പര്യായം; ഓര്‍മകള്‍ക്ക് 40 വയസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്ന ജയന്റെ ഓര്‍മകള്‍ക്ക് 40 വയസ്. അഭിനയത്തിലെയും ഡയലോഗ് ഡെലിവറിയിലെയും വ്യത്യസ്തയായിരുന്നു ജയന്റെ പ്രത്യേകത. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാണ് ജയന്‍. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയന്‍ മലയാള സിനിമയില്‍ സൂപ്പര്‍താരമായത്.

നായക വേഷങ്ങള്‍ മാത്രമല്ല, വില്ലന്‍ വേഷങ്ങളും ജയന്‍ അവിസ്മരണീയമാക്കി. സാഹസികതയുടെ പര്യായമായിരുന്നു ജയനെന്ന നടന്‍. ആ സാഹസികതയാണ് ചലച്ചിത്ര പ്രേമികളെ ഹരം കൊള്ളിച്ചത്. അക്കാലത്ത് നസീര്‍, ജയന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളായി.

ജയന്‍,സീമ ജോഡി അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് തറയില്‍ ഇടിച്ചാണ് ജയന്‍ മരിച്ചത്.

അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍ സാഹസികമായിത്തന്നെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി.