സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം ജയിലിലെത്തി

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് എത്തിയത്.

സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ജയിൽ സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ സ്വപ്നയെയും സരിത്തിനെയും ഇ ഡിക്ക് ചോദ്യം ചെയ്യാം. പക്ഷെ ചോദ്യം ചെയ്യുന്നിടങ്ങളിൽ ജയിൽ അധികൃതരുടെ സാന്നിധ്യം പാടില്ലെന്നും കോടതി പ്രത്യേകം നിർദേശിച്ചു.

രാവിലെ 10 മണി മുതൽ 4 മണി വരെ തുടർച്ചയായി മൂന്ന് ദിവസമാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന നിർദേശവും കോടതി ഉത്തരവിലുണ്ട്. ഇന്നും നാളെയും മറ്റന്നാളുമായാണ് എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യൽ.