കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ട് ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.

പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ കോഴിക്കോട് മായനാട് ഒന്‍പത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് പ്രാഥമിക വിവരം. അന്തിമ ഫലം ലഭിക്കാൻ നാലു ദിവസം കൂടെ കാത്തിരിക്കണം.

കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി പ്രദേശത്ത് ക്യാമ്പ് ചെയ്ത് സര്‍വേ തുടങ്ങി.

വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ബാക്ടീരിയ എങ്ങനെ ഈ മേഖലയില്‍ എത്തി എന്നത് കണ്ടത്താന്‍ ആയിരുന്നില്ല. ഷിഗല്ല രോഗബാധയുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചിരുന്നു.