ബിസിസിഐ ഇടപെട്ടു; സ്വിമ്മിങ് പൂൾ ഒഴികെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് അനുമതി

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് മോശം സൗകര്യങ്ങൾ ലഭിച്ച സംഭവത്തിൽ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽ പെടുത്തിയ ബിസിസിഐ, സ്വിമ്മിങ് പൂൾ ഒഴികെ ഹോട്ടലിലെ എല്ല സൗകര്യങ്ങളും ഉപയോഗിക്കാൻ താരങ്ങൾക്ക് അനുമതി നൽകി. ഇതോടൊപ്പം ഹൗസ് കീപ്പിംഗും റൂം സർവീസും ഉണ്ടാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചതായും ബിസിസിഐ പറഞ്ഞു.

“താരങ്ങൾക്ക് ഹോട്ടലിലെ എല്ലാ ലിഫ്റ്റുകളും ഉപയോഗിക്കാൻ അനുമതി നൽകിയതായി ബോർഡിനെ അറിയിച്ചിട്ടുണ്ട്. ജിമ്മും ഉപയോഗിക്കാം. റൂം സർവീസും ഹൗസ് കീപ്പിംഗും ഉണ്ടാവും. കൂടിക്കാഴ്ചക്കും മറ്റുമായി ഒരു ടീം റൂമും അനുവദിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ മാത്രമാണ് ഉപയോഗിക്കാൻ അനുമതി ഇല്ലാത്തത്.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കളി നടക്കുന്ന ഗാബയിൽ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള സോഫിറ്റെൽ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യൻ താരങ്ങൾ കഴിയുന്നത്. എന്നാൽ, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ വളരെ മോശമാണെന്നാണ് ടീം അംഗങ്ങൾ പരാതിപ്പെട്ടിരുന്നു. ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ താരങ്ങൾക്ക് അനുവാദമില്ല. കിടക്ക സ്വയം ഒരുക്കണം. കക്കൂസ് സ്വയം വൃത്തിയാക്കണം. തൊട്ടടുത്തുള്ള ഇന്ത്യൻ റെസ്റ്റോറൻ്റിൽ ന്നിന്ന് ഭക്ഷണം എത്തിക്കും. പക്ഷേ, ഫ്ളോർ വിട്ട് പുറത്തുപോവാൻ പാടില്ല.

ഹോട്ടലിൽ അതിഥികളൊന്നും ഇല്ല. എന്നാൽ സ്വിമ്മിങ് പൂളും ജിമ്മും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാനാവില്ല എന്നിങ്ങനെ നിരവധി പരാതികളാണ് ഇന്ത്യൻ ടീം അറിയിച്ചത്.