വൈറ്റമിന്‍ ഡി ചികിത്സയിലൂടെയും കോവിഡിനെ നേരിടാമെന്ന് പഠനം

ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡിസൈന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ സജി കെ. സാമിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഐസിഎംആറിന്‍റെ പരിഗണനക്ക്.

വൈറ്റമിന്‍ ഡി ചികിത്സയിലൂടെ കോവിഡിനെ നേരിടാമെന്ന് ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡിസൈന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ സജി കെ. സാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ട് ഐസിഎംആറിന്‍റെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷമായിട്ടും രോഗവ്യാപനത്തിന് കുറവില്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ നോക്കിയാണ് ചികിത്സ നടത്തുന്നത്. വൈറ്റമിന്‍ ട്രീറ്റ്മെന്‍റിലൂടെ കോവിഡിനെ നേരിടാമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ പഠനം. വൈറ്റമിന്‍ ഡി കുറവായവരിലാണ് രോഗം കൂടുതലെന്ന് ആഗോളതലത്തില്‍ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കോവിഡ് കൂടുതല്‍ ബാധിക്കുന്ന ശ്വാസകോശം, ഹൃദയം എന്നിവയെ സംരക്ഷിക്കുന്നതില്‍ വൈറ്റമിന്‍ ഡിക്ക് പ്രധാന പങ്കുണ്ട്. വൈറ്റമിന്‍ ഡി ചികിത്സയിലൂടെ ഇവയുടെ ആരോഗ്യം നിലനിര്‍ത്താനാകുമെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്.

ആന്‍റി വൈറല്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും മരണത്തിലേക്ക് നയിക്കുന്ന സൈറ്റോക്കിന്‍ സ്റ്റോം തടയുക എന്നിവക്കും വൈറ്റമിന്‍ ഡി ഫലപ്രദമാണെന്നതാണ് നിര്‍ദേശം. മറ്റ് രാജ്യങ്ങളില്‍ വൈറ്റമിന്‍ ഡി ട്രീറ്റ്മെന്‍റ് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.