ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി

ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സർവീസ് നടത്തി ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്.

കഴിഞ്ഞ അഞ്ച് മാസമായി സർക്കാർ സഹായത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ്. ഓരോ മാസവും ശമ്പളവും പെൻഷനുമായി 133 കോടി രൂപയാണ് സർക്കാർ സഹായം. ലോക്ക് ഡൗണിൽ നടുവൊടിഞ്ഞ കെ.എസ്.ആർ.ടി.സി.ക്ക്
ജൂലൈ മാസത്തിൽ സർവീസ് നടത്തി കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തിൽ 100 കോടി കളക്ഷൻ നേടിയത്. 5000 സർവീസുകൾ ഉണ്ടായിരുന്നയിടത്ത് ഇപ്പോൾ 3200 സർവീസുകളേയുളളു. കൂടുതൽ സർവീസുകൾ ആരംഭിക്കുമ്പോൾ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.

വരുമാനം വർധിച്ചെങ്കിലും ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല. സ്വിഫ്റ്റ് കമ്പനി രൂപീകരണം വൈകുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണ്.