ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എന്‍ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപിയും സംഘ പരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

വയലാറിലെ നാഗംകുളങ്ങര കവലയില്‍ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആര്‍എസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആയ തട്ടാം പറമ്പില്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കെ എസ് ന്റെ നില ഗുരുതരമാണ്.